Sunday, September 28, 2008

നാമെന്താ ഗിനിപന്നികളോ?

ജനിതക വ്യതിയാനം വരുത്തിയ പച്ചക്കറികളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ത്യയിലേക്ക്..


മണി മുഴങ്ങിക്കഴിഞ്ഞു, ഇനി താമസമില്ല, ജനിതക വ്യത്യയാനം വരുത്തിയ പച്ചക്കറികളും ഭക്ഷണപദാര്‍ത്ഥങ്ങളും നിര്‍മ്മിക്കുന്ന ബഹുരാഷ്ട്രകുത്തകളുടെ പരീക്ഷണശാലയായി ഇന്ത്യ മാറാന്‍ പോകുന്നു, നാമെല്ലാം ഗിനിപന്നികളും.

ഇന്ത്യാ ഗവണ്മെന്റിന്റെ ജനിറ്റിക് എഞ്ചിനീയറിംഗ് കമ്മിറ്റിയുടെ അനുമതിയോടെ ജനിതക വ്യത്യയാനം വരുത്തിയ ആദ്യ പച്ചക്കറി ബി.ടി. വഴുതിന (BT Brinjal) പുറത്തിറങ്ങാന്‍ പോവുകയാണ്. അതിനു പിന്നാലെ മറ്റു പച്ചക്കറികളും വിപണിയിലെത്തും. സ്വതന്ത്രമായ പഠനങ്ങള്‍ നടത്താതെ, ബഹു രാഷ്ട്ര കുത്തകളുടെ പഠനങ്ങളുടെ വെളിച്ചത്തിലാണിവ അപകടകാരികളെല്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതാണ് ജനിതക വ്യതിയാനം എന്ന് മറ്റു രാജ്യങ്ങളിലെ സ്വതന്ത്രപഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ഇവ വിപണിയിലിറക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ചെറുത്തു നില്പിനെ തുടര്‍ന്ന് അവര്‍ പിന്‍‌വാങ്ങുകയായിരുന്നു. യൂറോപ്പില്‍ നിന്നും പിന്‍‌വാങ്ങിയ കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യയെ ലക്ഷ്യമിട്ടിരിക്കയാണ്. ജനിതക വ്യതിയാനം വരുത്തിയ പരുത്തി ഇന്ത്യയില്‍ വിതച്ച നാശം നമുക്കറിവുള്ളതാണ്. നാം നൂറ്റാണ്ടുകളായി കഴിച്ചുവരുന്ന പച്ചക്കറികളുടെ ഗുണനിലവാരം തകര്‍ക്കുക മാത്രമല്ല, അവയെ നശിപ്പിക്കാന്‍ കൂടി കെല്‍പ്പുള്ളവയാകും ജനിതക വ്യത്യയാനം വരുത്തിയ പച്ചക്കറികള്‍.

ഇനിയെന്തു ചെയ്യും?

എല്ലാവരും പ്രതികരിക്കുക മാത്രമാണ് ഏകപോംവഴി. ബിടി പരുത്തി രംഗത്തിറങ്ങിയപ്പോള്‍ അതിനെതിരായി ശക്തമായ പ്രതിഷേധം അഴിച്ചുവിട്ട പട്ടാളി മക്കള്‍ കച്ചിയുടെ പ്രതിനിധിയാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയായ ഡോ.അന്‍പുമണി. അദ്ദേഹത്തെ നേരില്‍ പ്രതിഷേധം അറിയിക്കുവാനായി ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. അതിലൂടെ നാം ഗിനിപന്നികളെല്ലെന്ന് ആദ്ദേഹത്തെ അറിയിക്കാം. വിശദ വിവരങ്ങള്‍ ഇവിടെ കാണാം.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.അന്‍പുമണിയെ പ്രതിഷേധം അറിയിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ തിരുവനന്തപുരത്തെ തണലിലെ ആര്‍.ശ്രീധറിനെ toxicreporter@gmail.com എന്ന വിലാസത്തിലും എസ്.ഉഷയെ ushathanal@gmail.com എന്ന വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങള്‍ അറിയിച്ച ജയേട്ടന് നന്ദി.
ചിത്രത്തിനു കടപ്പാട്: http://iamnolabrat.com/

Wednesday, September 17, 2008

വിളിക്കൂ... പത്ത് ഒമ്പത് എട്ട്, രക്ഷിക്കൂ കുട്ടികളെ

കുട്ടികളുടെ വിഷമഘട്ടങ്ങളില്‍ സഹായത്തിനായൊരു ഹെല്‍പ്പ്‌ലൈന്‍, അതാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ 1098. ടോള്‍ഫ്രീയായ ഈ നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.
18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ സൌകര്യം ലഭ്യമാക്കിയിട്ടുള്ളത്. ടെലഫോണിലൂടെയുള്ള കൌണ്‍സലിംഗ് കൂടാതെ വൈദ്യസഹായം, പീഢനങ്ങളില്‍ നിന്നും സംരക്ഷണം, നിയമസഹായം, താമസ സൌകര്യം, സ്പോണ്‍സര്‍ഷിപ്പ് എന്നിവയും ചൈല്‍ഡ് ലൈന്‍ മുഖേന ലഭിക്കും. പ്രധാനമായും ചൈല്‍ഡ് ലൈന്‍ ലക്ഷ്യമിട്ടിരിക്കുന്നത് വിഷമഘട്ടത്തിലുള്ള, അലഞ്ഞു തിരിയുന്ന, ശാരീരിക പീഢനങ്ങള്‍ക്കിരയാവുന്ന, ലൈംഗിക ചൂഷണത്തിനിടയാകുന്ന, അനാഥരും അശരണരുമായ കുട്ടികളെയുമാണ്. ഇത്തരം സംഭവങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍‍ പെട്ടാല്‍ ഇനി വിളിക്കാന്‍ മറക്കേണ്ട 1098.

നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

കേന്ദ്രമാതൃ ശിശു വികസന മന്ത്രാലയത്തിന്റെയും, സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണിവ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. 1996 മുംബൈയില്‍ തുടങ്ങിയ ടോള്‍ഫ്രീ ടെലഫോണ്‍ ഹെല്‍പ്പ് ലൈനില്‍ ഇതുവരെ 11 മില്ല്യന്‍ ഫോണ്‍ കോളുകള്‍ ലഭിച്ചു, ഇപ്പോള്‍ 81 നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ചൈല്‍ഡ് ലൈനിനെകുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക.

കണ്ണൂര്‍ ജില്ലയില്‍ ഈ സേവനം ലഭ്യമാക്കാന്‍ സഹായിക്കുന്നത് തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ്. കണ്ണൂരില്‍ തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഒരു നൈറ്റ് ഷെല്‍ട്ടര്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതിനകം നിരവധി കുട്ടികളെ കണ്ണൂരിലെ തെരുവുകളില്‍ നിന്നും രക്ഷിച്ചെടുക്കുവാന്‍ ഇവര്‍ക്കായിട്ടുണ്ട്.

Saturday, September 06, 2008

യൂണികോഡ് സര്‍ക്കാര്‍ ഓഫീസുകളിലേക്കും

അങ്ങിനെ ഒടുവില്‍ സംസ്ഥാന സര്‍ക്കാരിനു യൂണികോഡിന്റെ പ്രാധാന്യം മനസ്സിലായി. സര്‍ക്കാര്‍ ഓഫീസുകളിലെ കത്തിടപാടുകളും മേലില്‍ യൂണികോഡിലായിരിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിരിക്കുന്നു. പുതിയ വെബ്സൈറ്റുകള്‍ തുടങ്ങുന്നതും യൂണീകോഡിലധിഷ്ഠിതമായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിലവിലുള്ള സൈറ്റുകളിലെ മലയാളം കൂടി യൂണികോഡിലേക്ക് മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഈ ഉത്തരവില്‍ പറയുന്നില്ല. ആസ്കി ഫോണ്ടുകള്‍ യൂണികോഡിലേക്ക് വളരെ എളുപ്പത്തില്‍ മാറ്റിയെടുക്കാമെന്നിരിക്കെ അതിനു കൂടി പ്രാധാന്യം നല്‍കേണ്ടതാണ്. ഉത്തരവ് ഇവിടെ വായിക്കാം.

വാല്‍ക്കഷണം: സര്‍ക്കാര്‍ ഉത്തരവുകളില്ലാത്തതല്ലല്ലൊ നമ്മുടെ പ്രശ്നം, ഇതിനി ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കുമോയെന്ന് കണ്ടു തന്നെ അറിയണം.